Tuesday 24 May 2011

സ്വപ്നം

മാനത്തെ മാരിവില്ലിനെ 
ലാമിനേറ്റു ചെയ്യാന്‍ ശ്രമിച്ചതാണ് 
എന്റെ ആദ്യത്തെ പിഴ.
തൊട്ടുതലോടി കടന്നുപോകും
മാരിവില്ലിനെ കുപ്പിയിലടക്കാന്‍ ശ്രമിച്ചതും
വലിയ പിഴ. 
മൂവന്തിച്ചോപ്പില്‍ തൊട്ടു
ചുണ്ടില്‍ ചായം തേക്കാന്‍ ശ്രമിച്ചതും
പൌര്‍ണമിയില്‍ പാല്‍ക്കിണ്ണം കൊതിച്ചതും
പിഴ..

ഓര്‍മയിലെ മയില്‍‌പ്പീലിക്കുഞ്ഞുങ്ങള്‍ക്ക്
പുസ്തകമടച്ച്
ഇരുട്ടില്‍ കാവലിരുന്നതും
പിഴ....

തെറ്റുകള്‍ക്കുള്ളിലും
ശരിയുടെ മിഴിവെട്ടം കാണാന്‍
കൊതിയോടെ കാത്തിരിക്കുന്നതും
പിഴ...
വലിയ പിഴ...
(2010) 

ഒരിക്കലും തണുക്കാത്തത്

ഐസു കട്ടകള്‍ പോലും പരാജയപ്പെട്ടു,
അല്പം തണുപ്പ് പകരുന്നതില്‍ ....
ചുട്ടുപൊള്ളുമ്പോള്‍ ഓര്‍ത്ത്‌ പോകുന്നു
ഉള്ളുണര്‍ത്തിയ മഞ്ഞുമഴകള്‍ ..... 
നെഞ്ചു കത്തുമ്പോഴും 
കാല് തളരുമ്പോഴും 
മഞ്ഞുവിരലാല്‍ പുതപ്പിച്ച 
മഴപ്പെയ്ത്തുകള്‍ക്ക് 
ഉന്നം പിഴക്കുന്നതെങ്ങിനെ?

കീറിയ മേല്‍ക്കൂരയില്‍
ചോര്‍ന്നൊലിക്കുന്നത്
ഇരുട്ടും
വേനലും.
(2010)

Monday 23 May 2011

പരസ്യങ്ങള്‍ക്ക് ആര് മണികെട്ടും ?

വിവിധ മാധ്യമങ്ങളിലൂടെ ഒരു ശരാശരി മലയാളിയുടെ മുന്നില്‍  ദിനംപ്രതി വന്നു നിറയുന്ന പരസ്യങ്ങള്‍ നിരവധിയാണ്.പത്ര പ്രസിദ്ധീകണങ്ങളിലൂടെയും വാതില്‍പ്പുറ വിളംബരങ്ങളിലൂടെ യുമാണ്‌  ആദ്യ കാലത്ത് പരസ്യങ്ങള്‍ പ്രധാനമായും  ജനങ്ങളിലേക്കെത്തിയിരുന്നതെങ്കിലും ടെലിവിഷന്‍ ,റേഡിയോ ,ഇന്റര്‍നെറ്റ്‌ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളും ഇന്ന് മുന്‍പന്തിയിലുണ്ട്. എന്നാല്‍ ,പരസ്യങ്ങള്‍ ഉപഭോക്താക്കളെ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്  എന്ന് നിരീക്ഷിച്ചറിയാനും  നടപടികളെ ടുക്കാനുമുള്ള സംവിധാനങ്ങള്‍ ഒട്ടുംപര്യാപ്തമല്ല.  Advertising Standerd Council of India( ASCI )എന്ന പേരില്‍ ഒരു   സ്വയം നിയന്ത്രണ സംവിധാനം നിലവിലുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ല. പലപ്പോഴും മാധ്യമങ്ങള്‍ തന്നെ മനോധര്‍മമനുസരിച്ച്  ഒരു സ്വയം നിയന്ത്രണം പിന്തുടരുകയാണ് പതിവ്. വളരെ അപൂര്‍വമായി മാത്രമേ വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടാറുള്ളൂ. 
                      പരസ്യങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനുമുള്ള അവകാശം ഭരണഘടനാ പരമായ   പൗരാവകാശങ്ങളില്‍ ഉള്‍പെട്ടതാണ്. എന്നാല്‍ ഈ അവകാശം മുന്‍ നിര്‍ത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം ചെയ്യുന്നതിന് നിയമപരമായി വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍  വ്യവസായികളെയും ബിസിനസുകരെയും മാധ്യമങ്ങളെയും എല്ലാം ഉള്‍പ്പെടുത്തി Advertising Standerd Council of India( ASCI )ക്ക്  രൂപം നല്‍കിയത്. ഇതനുസരിച്ചു അമിതമായ ലാഭക്കൊതി വെച്ചു കൊണ്ടോ മറ്റു താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയോ മാധ്യമങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് (Article-19/1/A). 
അമൂല്‍ മച്ചോവിന്റെ നിരോധിക്കപ്പെട്ട പരസ്യത്തിന്റെ സ്റ്റില്‍ .

'പറയാനും കേള്‍ക്കാനും വായിച്ചറിയാനും  സ്വീകരിക്കാനുമുള്ള അവകാശം' ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുമ്പോള്‍ തന്നെ, വ്യാജവും വഴി തെറ്റിക്കുന്നതുമായ പരസ്യങ്ങള്‍ ഈ ആര്ട്ടിക്ക്ള്‍  പ്രകാരം വിലക്കിയിട്ടുണ്ട്. വാണിജ്യ പരമായ പ്രചാരണമാണ് ഇവിടെ ഉദേശിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിന്റെ അതിര്‍വരമ്പുകള്‍ കൃത്യമായി നിര്‍വചിക്കുക പ്രയാസകരമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളും ASCI-യും സ്വയം നിയന്ത്രണ മാനദണ്ഡം അനുസരിച്ചു തന്നെ പ്രവര്‍ത്തിക്കട്ടെ എന്ന് സര്‍ക്കാരും തീരുമാനിച്ചത്.1960-ലെ ഇന്ത്യന്‍ പീനല്‍കോഡ്  അനുസരിച്ചു അശ്ലീലം ജനിപ്പിക്കുന്ന കാര്യങ്ങളും ദ്രിശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ  കുറ്റമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആര്‍ട്ടിക്കിള്‍ 2(ii) വഴി ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാധ്യമങ്ങളുടെ  സ്വയം നിയന്ത്രണത്തിനു വിട്ടു കൊടുക്കുകയായിരുന്നു.ഒട്ടേറെ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ ന്യൂസ് സ്റ്റാന്റുകളില്‍ പരസ്യമായി തൂങ്ങിക്കിടക്കുന്നതിനുള്ള കാരണം ഈ ഭേദഗതിയാണെന്ന് ഓര്‍ക്കുക. കോഡ് ഓഫ് സെല്‍ഫ് റെഗുലെഷന്‍  നടപ്പിലാക്കുക വഴി പരസ്യങ്ങളുടെ സത്യസന്ധതയും ഉത്തര  ഉത്തരവാദിത്തവും മാധ്യമങ്ങളുടെ തന്നെ ബാധ്യതയാക്കി മാറ്റുകയാണ് ചെയ്തത്. വിപണിയിലെ ആരോഗ്യകരമായ മത്സരത്തിനു വഴിയൊരുക്കിക്കൊണ്ട് സാമ്പത്തിക വികസനം എളുപ്പമാക്കുക എന്ന സദുദ്ദേശവും  ഈ തീരുമാനത്തിന് പിറകിലുണ്ടായിരുന്നു. ചുരുക്കത്തില്‍ , ഏതെങ്കിലും ഉത്പന്നത്തെ കുറിച്ചോ സേവനത്തെ കുറിച്ചോ ജനങ്ങളെ അറിയിക്കുക എന്ന ഭരണഘടനാ പരമായ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്‌. അതെസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും ASCI -ഉറപ്പു തരുന്നു. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു നടപെടിയെടുക്കാനുള്ള ബാധ്യത ASCI-.യില്‍ നിക്ഷിപ്തമാണ്. 2007-ല്‍  അമൂല്‍ മാച്ചോ പുറത്തിറക്കിയ Lexcozy അടിവസ്ത്രത്തിന്റെ പരസ്യം, വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത് ഇതിനുള്ള തെളിവാണ്. സ്ത്രീകളുടെ മന്യതയെയും  സാമൂഹ്യ പദവിയെയും അവഹേളിക്കുന്നു എന്ന കാരണത്താലാണ് ഈ പരസ്യത്തിനു വിലക്ക് കല്പിച്ചതു. ഇത്തരം ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ സ്വയം നിയന്ത്രണമെന്ന നാമമാത്ര നിയമം  കടലാസില്‍ തന്നെ ഒതുങ്ങി കൂടുകയാണ് പതിവ്. റെയില്‍വേ  പ്ലാറ്റ്ഫോമുകളിലും തീവണ്ടി  കംബാര്‍ടുമെന്റുകളിലും കാണുന്ന പരസ്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. പൈല്‍സ്, മറ്റു രഹസ്യ രോഗങ്ങള്‍ എന്നിവക്കുള്ള ഔഷധങ്ങളുടെ  പരസ്യങ്ങളാണ് ഇതില്‍ കൂടുതലും. ഉല്പന്നം കയ്യിലേന്തി നില്‍ക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. മെഡിക്കല്‍ കൌണ്‍സിലിന്റെ കോഡ് ഓഫ് എത്തിക്സ് പ്രകാരം ഇത്തരം പരസ്യങ്ങളില്‍ ഡോക്ടര്‍മാര്‍ ഭാഗ വാക്കാവുന്നതും പോസ് ചെയ്യുന്നതും നിയമ വിരുദ്ധമാണ്. ഡോക്ടര്‍മാര്‍ അവരുടെ സേവനമോ ഏതെങ്കിലും ഉത്‌പന്നമോ പരസ്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അയാള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതിന്റെ പേരില്‍ പരസ്യം നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്‌. എന്നാല്‍ റെയില്‍വേ മന്ത്രാലയം ഇങ്ങിനെയൊരു നടപടി സ്വീകരിച്ചതായി ഇതുവരെ റിപ്പോര്‍ട്ട്കളൊന്നും  വന്നിട്ടില്ല. 
                           1954-ലെ Drugs and Magic Remedies അനുസരിച്ചു രോഗ നിര്‍ണയം, ചികിത്സാ രീതികള്‍ , ചില പ്രത്യേക ഇനത്തില്‍ പെട്ട രോഗശമന ചികിത്സാ രീതികള്‍ എന്നിവ പരസ്യം ചെയ്യാന്‍ പാടില്ല. കാന്‍സര്‍ ,അമിത വണ്ണം, ലൈംഗികവന്ധ്യത, ലൈംഗിക ഉത്തേജനം എന്നിവക്കുള്ള മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. ഇതിനു വിപരീതമായി ഇത്തരത്തില്‍പെട്ട നൂറു കണക്കിന് പരസ്യങ്ങളാണ് പത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലുമായി  ദിവസവും പ്രത്യക്ഷപ്പെടുന്നത്.DMRA.പ്രകാരം, ഇത്തരം നിയമ ലംഘനങ്ങള്‍ വിചാരണ അര്‍ഹിക്കുന്ന കുറ്റങ്ങളാണ്. ഇത്തരം പരസ്യങ്ങള്‍ നിര്‍ബാധം പ്രചരിപ്പിക്കുന്ന പത്ര പ്രസിദ്ധീകരണങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും കാര്യം അവിടെ നില്‍ക്കട്ടെ. ഉപഭോക്ത്ര്‍ സമിതികള്‍ ഉള്‍പെടെ മിക്ക ആളുകള്‍ക്കും ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ചു വേണ്ടത്ര അറിവില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. എങ്കില്‍ പിന്നെ ASCI എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന് ചോദിക്കാം. ബിസിനസുകാരും വ്യവസായികളും ഉള്‍പെട്ട ഈ സ്വയം നിയന്ത്രണ സംവിധാനം ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ണ് തുറക്കത്തത്ഇതിന്റെയൊക്കെ ആത്യന്തിക നേട്ടങ്ങള്‍ പങ്കു വെക്കുന്നത് അവര്‍ തന്നെ ആയതു കൊണ്ടാണ്.
                          ജനപക്ഷത്തു നിന്ന് കൊണ്ട് മാധ്യമ ധര്‍മം നിര്‍വഹിക്കും  എന്ന് വായനക്കാര്‍ക്ക്‌ അടിക്കടി ഉറപ്പു നല്‍കുന്ന ചില പത്രങ്ങളുടെയും പോക്ക് ഈ വഴിക്ക് തന്നെയാണെന്നതിനു തെളിവാണ് 18.10.2010-നു പുറത്തിറങ്ങിയ മാധ്യമം ദിനപ്പത്രം. അന്നേ ദിവസം ധാത്രി ഹെര്‍ബല്‍ കപ്സ്യൂളിന്റെതായി ഒന്നാം പേജില്‍ പ്രാധാന്യത്തോടെ വന്ന പരസ്യം വാര്‍ത്ത അല്ലെന്നു തിരിച്ചറിയാന്‍  അതിവിദഗ്ദ്ധരായ വായനക്കാര്‍ക്ക്‌ മാത്രമേ കഴിയൂ. മറ്റു പ്രധാന വാര്‍ത്തകളില്‍ നിന്ന് വിഭിന്നമായി,വരികള്‍ക്കിടയിലെ ലീഡ് അല്പമൊന്നു  അകറ്റിക്കൊടുത്തത് മാത്രമാണ് ഈ പരസ്യത്തെ വാര്‍ത്തയില്‍ നിന്ന് വേര്‍പെടുത്തുന്ന ഒരേയൊരു സൂക്ഷ്മ വ്യതിയാനം.ഭൂരി പക്ഷം വായനക്കാരെയും തെറ്റിധരിപ്പിക്കുക എന്ന ദൌത്യം ഈ പരസ്യവും ഭംഗിയായി നിര്‍വഹിച്ചു എന്നര്‍ത്ഥം. സാധാരണ ഇത്തരം പരസ്യങ്ങള്‍ കൊടുക്കുമ്പോള്‍ താഴെ സൂക്ഷ്മ രൂപത്തില്‍ ചേര്‍ക്കാറുള്ള Adertisement-എന്ന ഉപചാരം പോലും മാധ്യമം വിട്ടുകളഞ്ഞു.(കോപ്പി കയ്യിലുള്ളവര്‍ക്ക് പരിശോധിക്കാം)  വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു ധാത്രിയുടെ  കച്ചവടം ഉറപ്പാക്കുക എന്ന ദൌത്യം തന്നെയാണ് ഈ പത്രവും ഇതിലൂടെ  നിര്‍വഹിച്ചത്.  
                        സ്വയം നിയന്ത്രണമെന്ന പൊതു മാനദണ്ഡം വേണ്ടത്ര ഫലപ്രദമല്ല  എന്ന് തന്നെയാണ് ഇതെല്ലം തെളിയിക്കുന്നത്. പരസ്യങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും സ്വയം നിയന്ത്രണമെന്ന നിയമം  കൃത്യമായി പാലിക്കുന്നില്ല. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം? സാമൂഹിക പ്രവര്‍ത്തകരെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര ബോഡിയെയാണ് ഇതിന്റെ ചുമതല ഏല്പിക്കേണ്ടത്. അതുവരെ പരസ്യങ്ങളിലെ ചതിക്കുഴികളെയും അതിര്‍വരമ്പുകളെയും കുറിച്ചു നല്ല ബോധ്യമുള്ളവര്‍ ഒന്നുമറിയാത്ത പാവം ഉപഭോക്താക്കളെ പരസ്യങ്ങളുടെ ചതിക്കുഴിയില്‍ നിന്ന് രക്ഷിക്കുക എന്ന ചുമതല സ്വയം  ഏറ്റെടുക്കട്ടെ. ഈ കുറിപ്പിന്റെ ഉദ്ദേശവും അതുതന്നെയാണ്.  
(2010)

Monday 16 May 2011

കഥ: ഇലകൊഴിയും പോലെ ....

കുതിച്ചു വന്നെത്തുന്ന കൊടുങ്കാറ്റു  പോലെയും  ഇളക്കി മറിയുന്ന ഭുകമ്പം പോലെയുമായിരുന്നു പലരുടെയും കടന്നു വരല്‍ .ഓട്ടോ മാറ്റിക് ക്ലോസ്സിങ്ങുള്ള വാതില്‍ ഉണ്ടാക്കുന്ന ശബ്ദം അതിലൂടെ  കടന്നു വരുന്നവരുടെ സ്വഭാവത്തിനനുസരിച്ചു വായിക്കാനായിരുന്നു എനിക്കിഷ്ടം. മിനുട്ടുകളുടെ നിരീക്ഷണത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന  വിധത്തിലായിരുന്നു ഉള്‍കാംബില്ലാത്ത അവരുടെ സ്വഭാവം.അല്പനേരത്തെ ശാന്തതയില്‍ ഒരിളം തെന്നലിന്റെ സംഗീതം പോലെ ആ വാതില്‍ വീണ്ടും ശബ്ദിച്ചു.
ഏതോ  ആഴത്തിലുള്ള ചിന്തയില്‍ മനസ്സിനെ തള്ളിയിട്ടു ,മുഖത്ത് നിസ്സഹായമായ ഒരു ചിരിയില്‍ എല്ലാം ഒതുക്കികൊണ്ട് വെളുത്തു  മെല്ലിച്ച ഒരു സുന്ദരി ...ചുണ്ടില്‍  കടുത്ത ചായങ്ങളില്ലാതെ ..കയ്യില്‍ ഭാരമുള്ള മോതിരങ്ങളില്ലാതെ.... തോളില്‍ തറവാടിത്തം  തോന്നിക്കുന്ന ഒരു ബാഗും ഫയലുമായി   എല്ലാവര്‍ക്കും  സുഗന്ധം  പരത്തുന്ന പുഞ്ചിരി സമ്മാനിച്ച്‌ കൊണ്ട് അവള്‍ വന്നു,സ്റ്റാഫ്‌ റൂമിലെ ടീ കോര്‍ണറിലേക്ക് . ഒരുകപ്പ് ചായയുമായി മേശക്കരികിലേക്ക് വന്ന അവള്‍ ഇരിക്കാനായി കസേര എടുക്കുന്നതുപോലും ഒരു ജീവനുള്ള വസ്തുവിനെ എടുക്കുന്നത് പോലെയായിരുന്നു .ആരെയും പ്രത്യേകമായി  നോക്കാതെ  എന്നാല്‍ ആരെയും ഒഴിവക്കതെയുള്ള അവളുടെ  സമീപനം എന്നെ വല്ലാതെ അവളിലേക്ക്  ആകര്‍ഷിച്ചു.ഒരു നിമിഷം..അല്ലെങ്കില്‍ അതിനെക്കാള്‍ കുറച്ചു സമയം അവിടെയുള്ള എല്ലാ കൊടുങ്കാറ്റും ഭൂകമ്പങ്ങളും എന്നെപ്പോലെ   അവളെയും ശ്രദ്ധിച്ചിരുന്നു.പക്ഷെ  ശ്രദ്ധിക്കപ്പെടാനായി  അവളൊന്നും ചെയ്തിരുന്നില്ല  എന്നതാണ് സത്യം ..എന്റെ ചിന്ത മറ്റൊന്നായിരുന്നു- എന്തായിരിക്കും അവളെ ശ്രദ്ധിച്ചപ്പോള്‍ അവര്‍ക്കവളോട് തോന്നിയ വികാരം ..?എന്നെപ്പോലെ ആകാംക്ഷ!?. അതോ പുച്ഛമോ? വെറുപ്പ് ,കുശുമ്പ് ഇതിലെന്തെങ്കിലും ....? എന്തൊക്കെയായാലും പ്രകടമായ ഒരു ഭാവങ്ങളും അവരുടെ മുഖത്ത് വരാതിരിക്കാന്‍ അവര്‍ നന്നായ് പരിശ്രമിച്ചു .അബദ്ധത്തില്‍ പോലും ഒരു പുഞ്ചിരി വരാതിരിക്കാന്‍ അവര്‍ നന്നേ ശ്രമിക്കുന്നതായി തോന്നി.  ..ആ  കാര്യത്തില്‍  അവര്‍ ഒരേ സര്‍വകലാശാല ബിരുദധാരികളണെന്ന്    തോന്നും.പക്ഷെ ഇതൊന്നും  അവളില്‍ പ്രതിഫലനമുണ്ടാക്കുന്നില്ല.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, അനുതാപത്തിന്റെ ഒരു നോട്ടത്തിനു പോലും കാത്തുനില്‍ക്കാതെ അവള്‍  നീങ്ങി ..ഘോര വനത്തിന്റെ കഠിന ഭാവങ്ങളറിയാതെ ഒഴുകുന്ന അരുവിപോലെ അവളുടെ മന്ദഹാസം അവിടെ ഒഴുകിക്കൊണ്ടിരുന്നു .പക്ഷെ നിമിഷങ്ങള്‍ക്കൊണ്ട് എനിക്കറിയാന്‍ കഴിഞ്ഞു , ആ ഒഴുക്ക് ഒരു രക്ഷപ്പെടലയിരുന്നുവെന്നു  , ആര്‍ക്കും പിടിതരാതിരിക്കാന്‍,ആരുടേയും സഹതാപം തനിക്കു നേരെ തിരിയാതിരിക്കാന്‍..അത് വായിച്ചെടുക്കാന്‍ പരസ്പ്പരം കൂട്ടിമുട്ടിയ ഞങ്ങളുടെ ആദ്യ നോട്ടം തന്നെ മതിയായിരുന്നു ...ഒരു  കാമറാ കാഴ്ചകള്‍  ഒപ്പിയെടുക്കുന്ന ചടുലതയോടെ എന്റെ കണ്ണുകള്‍   അവളുടെ കണ്ണുകളില്‍  ഒളുപ്പിച്ചു വെച്ച ആര്‍ദ്രത ഒപ്പിയെടുത്തു.ആ കണ്ണില്‍ തിളങ്ങുന്ന നനവ്‌ പ്രകൃതിദത്തമായ ഉറവയല്ലെന്നും അവള്‍ ശ്രമപരമായ് തടഞ്ഞു വെച്ച ഒരു വന്‍ അണക്കെട്ടിന്റെ അനുവാദമില്ലാത്ത കനിയലാണെന്നും  മനസ്സിലായെങ്കിലും   ഒരഗ്നിപര്‍വതം  തന്നെ മനസ്സില്‍ ചുമക്കുന്ന അവള്‍ എങ്ങനെ ഇത്ര മനോഹരമായി ചിരിക്കുന്നു എന്ന് പലതവണ ആലോചിച്ചുനോക്കി.  എത്രമാത്രം ഹൃദ്യമായാണ് ആദ്യമായ് കാണുന്നവര്‍ക്ക് പോലും ആ ചിരി അനുഭവിക്കാനാകുന്നത്? .അനുഭവങ്ങള്‍ പകപ്പെടുത്തിയതാണ് അവളയെങ്കില്‍   ഇവിടെ മനശ്ശാസ്ത്രം ദയനീയമായി പരാജയപ്പെടുന്നു. അവരുടെ വാദമനുസരിച്ച് .കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നവര്‍  പിരിമുറുക്കം ഉള്ളവരും ആ സ്വഭാവം പ്രതിഫലിപ്പിക്കുന്നവരുമാവും .
തിന്നും കുടിച്ചും വീട്ടിലിരുന്നു മടുത്തപ്പോള്‍ ബോറടി മാറ്റാന്‍ ചുണ്ട് നിറയെ ചായവും കൈ നിറയെ മോതിരങ്ങളും അണിഞ്ഞു വന്നിരിക്കുന്ന കൊച്ചമ്മ ടീച്ചര്‍മാര്‍ക്കിടയിലോന്നും ഒരിക്കലും കണ്ടിരുന്നില്ല  ശാന്തതയുടെ ഈ മന്ദഹാസം ..അവരുടെ ചിരിപോലും ഒരുതരം യക്ഷികളുടെ അട്ടഹാസം പോലെയാണ് അനുഭവപ്പെടുന്നത്.
ഫ്രീ സമയങ്ങള്‍ അവര്‍ക്ക് കുശുമ്പ് പറയാനും തിന്നാനും മാത്രമാണ് ..ചിലപ്പോ തോന്നും ദൈവം ഇത്രയും അനുഗ്രഹം  കൊടുത്തിട്ടും ഇവരെന്തിനു ഒരു മനുഷ്യായുസ്സ് ഇങ്ങിനെ  വെറുതെ പറഞ്ഞും ചിരിച്ചും തീര്‍ക്കുന്നുവെന്ന്..